About Me

My photo
ഒരു സാദാ മനുഷ്യന്‍, സമകാലിക സംഭവങ്ങളില്‍ കണ്ണോടിക്കാന്‍ ഇഷ്ട്ടപ്പെടുന്നവന്‍

Saturday, March 10, 2012

നിരീക്ഷകന്‍ സാക്ഷി...



അനുഭവങ്ങള്‍ മനുഷ്യനെ ശോധന ചെയ്യുന്നു എന്ന് പറയുന്നതില്‍ തെറ്റൊന്നുമില്ല എന്നാണ് എന്‍റെ വാദം. എല്ലാവര്ക്കും നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ നിരവധിയാണ്. അങ്ങനെ ഇല്ല എന്ന് പറയുന്നവര്‍ എന്നോട് ദയവായി ക്ഷമിക്കുക നിങ്ങള്‍ക്ക് എന്തോ സാരമായ തകരാറുണ്ട് എന്നതാണ് സത്യം....!!
പോകട്ടെ നല്ലതും ചീത്തയും ഒക്കെ വിടാം. ഈ കൊച്ചു ജീവിതത്തില്‍ ഒരുപാട് അനുഭവങ്ങള്‍., സ്വന്തവും അല്ലാത്തതും എല്ലാം. സ്വന്തം അനുഭവങ്ങള്‍ ഒരുപക്ഷെ നമുക്ക് തരുന്ന അറിവ് അത് എന്നും ജീവിത്തില്‍ ഉണ്ടാവും ഉറപ്പ്. എന്നാല്‍, എന്‍റെ വാദം അതില്‍ നിന്നും അല്‍പ്പം മാറി ആണ്. 

നല്ലതുപോലെ നിരീക്ഷിക്കാന്‍ കഴിവുള്ളവര്‍ ഇപ്പോഴും മറ്റുള്ളവരില്‍ അല്ലെങ്കില്‍ മറ്റുള്ള സംഗതികളില്‍ എപ്പോഴും ഒരു കണ്ണ് വൈക്കാറുണ്ട്. ചിലപ്പോഴൊക്കെ അത് നല്ലതിനും ചിലപ്പോള്‍ നമുക്ക് അത് കോടാലി  ആയി തീരുമുണ്ട്. കൂടുതലും രണ്ടാമത് പറഞ്ഞതിനാണ് സാധ്യത. 

ഞാന്‍ എന്‍റെ ഒരു വിനോദം ഓര്‍ക്കുന്നു. ഒരു പക്ഷെ മറ്റാരും ഇത്തരത്തില്‍ ഒരു വിനോദം പരീക്ഷിച്ചിട്ടുണ്ടാവില്ല ഉറപ്പ്. മൊത്തം പറഞ്ഞു കഴിയുമ്പോള്‍ എന്നെ ഒരു മാനസീക രോഗി ആയി ആരും കാണരുതേ ( അപേക്ഷ ). 

ഞാന്‍ സ്ഥിരമായി സഞ്ചരിക്കുന്ന ഒരു വഴി ഉണ്ട്. ...വഴി എന്ന് പറഞ്ഞാല്‍ ഒരു റൂട്ട്. ദിവസവും ആ വഴി വെറുതേ  വണ്ടി ഓടിച്ചു മടങ്ങും. പിന്നീടു ചിലപ്പോള്‍ സ്വന്തം വണ്ടി ഉപേക്ഷിച്ചു പത്തു പതിനഞ്ചു കിലോമീറ്റര്‍ അകലെ ഉള്ള ഒരു സ്ഥലം ഉണ്ട്( പേര് പറയുന്നില്ല) അവിടേക്ക് നമ്മുടെ സര്‍ക്കാര്‍ വക ഓര്‍ഡിനറി ബസില്‍ കയറി പോകും. അവിടെ എനിക്ക് പരിചയമുള്ള ആരും തന്നെയില്ല. ആരെയും കാണാനും അല്ല. പക്ഷെ ചുമ്മാതെ ഒരു കറക്കം. അവിടെ ബസ്‌ ഇറങ്ങി നടക്കും, തിരക്കുള്ള തെരുവീധികള്‍, ആര്‍ക്കോ വേണ്ടി ഓടി മറയുന്ന ജനങ്ങള്‍, കൊച്ചു കുട്ടികള്‍, പ്രായമായവര്‍, ഇതിന്‍റെ എല്ലാം ഇടയില്‍ ഒന്ന് രണ്ടു പശുക്കള്‍, പട്ടണത്തിലെ പശുക്കള്‍ അല്ലേ കടലാസ്സു മാത്രം തിന്നു ജീവിക്കുന്നവ. 
ചുരുക്കത്തില്‍ പറഞ്ഞാല്‍, കറങ്ങി തിരിച്ചു ഏതെങ്കിലും ഒരു ചായ കടയില്‍ കയറി കടുപ്പത്തില്‍ ഒരു ചായ, അപ്പോഴേക്കും ഏതാണ്ട് ഒരു മണിക്കൂറില്‍ കൂടുതല്‍ ആയിട്ടുണ്ടാവും. വീണ്ടും തിരികെ പൂര്‍വ സ്ഥാനം. എന്‍റെ മയില്‍ വാഹനം അനാഥമായി അവിടെ നില്‍പ്പുണ്ടാവും, അതില്‍ വീണ്ടും വീട്ടില്‍. ഒരു ദിവസത്തിന്റെ ഒരു വൈകുന്നേരം പൊയ്കിട്ടി. സമാധാനം.

ഈ പരിപാടി സ്ഥിരം ആയപ്പോള്‍ ദിനവും കാണുന്നതില്‍ നിന്നും എന്തെങ്കിലും വ്യത്യസ്തമായി കാണുവാന്‍ ശ്രമം തുടങ്ങി. അങ്ങനെ ആണ് ഞാന്‍ ആദ്യം പറഞ്ഞില്ലേ ആ നിരീക്ഷണം അത് ആദ്യമായ് പരീക്ഷിക്കുന്നത്.

ഇനി കാര്യത്തിലേക്ക് കടക്കാം. എന്‍റെ സ്ഥിരം ചായക്കട. അവിടെ അടുത്ത് തന്നെയാണ് ബസ്‌ സ്റ്റാന്റ്. നേരം ഒരു നാലുമണി അല്ലങ്കില്‍ അഞ്ചു മണിക്ക് ആണ് എന്‍റെ ഈ കറക്കം ( സമയം പോലെ ). എന്നെ പോലെ ആരെങ്കിലും ഉണ്ടോ എന്നായിരുന്നു ആദ്യത്തെ നിരീക്ഷണം. ആദ്യമൊന്നും ഒരു പട്ടി കുഞ്ഞിനെ പോലും കണ്ടെത്താനായില്ല. കുറച്ചു കൂടി നല്ലവണ്ണം നോക്കിയപ്പോള്‍ എന്നെ പോലെ തന്നെ പണി ഇല്ലാത്ത ഒരുത്തന്‍ , ഒരു പയ്യന്‍ ബസ്‌ സ്റ്റാന്‍ഡില്‍ കറങ്ങി നടക്കുന്നു. 

ഞാന്‍ ആലോചിച്ചു എന്താവും അവന്‍റെ കുഴപ്പം??? ഒരു പക്ഷെ അവനും എന്നെപോലെ നിരീക്ഷിക്കുവാണോ വല്ലവനെയും ???  അല്ല. അവന്‍ ഏതാണ്ട് ഒരു മണിക്കൂര്‍ ഇരുന്നു, അവന്‍ മടങ്ങി പോയി... 

അടുത്ത ദിവസം ഞാന്‍ അതേ സമയം നോക്കി എത്തി. അപ്പോഴും അവന്‍ അവിടെ ഉണ്ട്. സമയം ഏതാണ്ട് അതുപോലെ തന്നെ അവന്‍ വിടവാങ്ങി. നാളെയും അവനെ കണ്ടാല്‍ ഉറപ്പായും ചോദിക്കണം ഞാന്‍ മനസ്സില്‍ കണക്കു കൂട്ടി. 

അവന്‍റെ ഭാഗ്യം പിറ്റേന്ന് അവന്‍ കണ്ടില്ല. ഞാന്‍ മനസ്സില്‍ ചോദിച്ചു ഉറപ്പിച്ച ചോദ്യ ശരങ്ങള്‍ എന്‍റെ കൈവശം ബാക്കി. മാപ്പ്. നിന്നെ തെറ്റി ധരിച്ചു മകനേ.. !!

എന്നിട്ടും ഞാന്‍ വിട്ടില്ല, അടുത്ത ദിവസം അവനെ തപ്പി ഇറങ്ങി. ഇക്കുറി അവന്‍ അവിടെ തന്നെ ഉണ്ട്. എന്നെ കണ്ടപ്പോള്‍ അവന്‍ ഒന്ന് എഴുന്നേറ്റു. ഞാന്‍ മെല്ലെ അങ്ങോട്ട്‌ നീങ്ങി. അവന്‍ ചിരിക്കുന്നു. അപ്പോഴാണ് എനിക്ക് പറ്റിയ മണ്ടത്തരം ഞാന്‍ മനസ്സിലാക്കുന്നത്‌.. എന്‍റെ പിന്നില്‍ ഒരു പെണ്‍കുട്ടി. അവന്‍ ആര്‍ക്കു വേണ്ടി നോക്കി ഇരുന്നു എന്ന് അപ്പോള്‍ പിടി കിട്ടി. അവന്‍ ചിരിച്ചതും അവളെ നോക്കി. ഒന്നുമില്ലങ്കിലും അവനെ മൂന്നു ദിവസം നിരീക്ഷിച്ച ഒരാള്‍ എന്ന നിലക്ക് ഒന്ന് ചിരിക്കുകെങ്കിലും ആവാമായിരുന്നു അവനു. പോട്ടെ. സാരമില്ല ഞാന്‍ സ്വയം സമാധാനിച്ചു. 

പിന്നീട് എന്‍റെ നിരീക്ഷണ പരീക്ഷണങ്ങള്‍ അവരെ ചുറ്റി പറ്റിയായി. മറ്റുള്ളവന്റെ കാര്യത്തില്‍ ഇടപെടുവാന്‍ നമ്മള്‍ മലയാളി കാണിക്കുന്ന വ്യഗ്രത ( സ്വഭാവ ഗുണം) ഒന്ന് വേറേ തന്നെയാണ് എന്ന് എനിക്ക് തന്നെ തോന്നീട്ടുണ്ട് പലപ്പോഴും. 

വീണ്ടും അടുത്ത പ്രഭാതം, നേരം സന്ധ്യയവാന്‍ ഞാന്‍ നോക്കി നോക്കി ഇരുന്നു. പതിവ് സ്ഥലം പതിവ് കാഴ്ചകള്‍........, ആ പയ്യന്‍ അവിടെ തന്നെ ഉണ്ട്.  ഞാന്‍ അല്പം മാറി എന്‍റെ നിരീക്ഷണ പ്രക്രീയ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ വന്നു. നീളമുള്ള പട്ടു പാവടയൊക്കെ അണിഞ്ഞു, അവളെ കണ്ടപ്പോള്‍ കുറച്ചു കൂടി സുന്ദരിയായ പോലെ തോന്നി. വന്നയുടനെ രണ്ടാളും എങ്ങോട്ടോ മറഞ്ഞു. ഞാന്‍ അവരെ പിന്തുടര്‍ന്ന് പിന്തുടര്‍ന്ന് പ്രതീക്ഷിച്ച പോലെ മുന്സിപല്‍ പാര്‍ക്ക്‌ വരെ എത്തി. അവരെ പോലെ തന്നെ ഒരുപാടൊരുപാട് കക്ഷികള്‍ തൊട്ടും തലോടിയും മരം ചുറ്റിയും പാട്ടുപാടിയും പ്രേമിക്കുന്നു. സത്യത്തില്‍ അവരോടു അസൂയ തോന്നിയില്ല  എന്ന് പറഞ്ഞാല്‍ കള്ളമായിപോകും. 

ഇരുവരും മിണ്ടാതെ ഇരിക്കുന്നു. ഒന്നും സംസാരിക്കുന്നതായി കണ്ടതുമില്ല. അതാണ് എന്നില്‍ കൂടുതല്‍ കൌതുകം ഉണര്‍ത്തിയ വസ്തുത. 

നേരം ഇരുട്ടി, രണ്ടാളും മടങ്ങി. 

അടുത്ത ദിവസം,സുപ്രഭാതം. ഇന്നലെത്തെ ആ കാഴ്ച സത്യത്തില്‍ മനസ്സില്‍ നിന്ന് മായുന്നില്ല. എന്താവും അവര്‍ ചിന്തിച്ചത് ?? അല്ലങ്കില്‍ എന്താവും അവരുടെ പ്രശ്നം. ചിന്താഭാരം. .... 

അന്ന് പതിവ് പോലെ പോവാന്‍ ഒരുങ്ങിയപ്പോള്‍ തടസ്സങ്ങള്‍..,, വിഷമത്തോടെ എന്‍റെ ഒരു ദിവസത്തെ നിരീക്ഷണത്തിന് വിട നല്‍കി. 

അടുത്ത ദിവസം. ഞാന്‍ പതിവിലും നേരത്തെ തന്നെ അവിടെ ചെന്ന് ഇരിപ്പായി. നേരം ഒരുപാട് കഴിഞ്ഞു.. അവള്‍ വന്നില്ല, അവന്‍ മടങ്ങിപോയി. അവന്‍റെ ഭാവം കണ്ടാല്‍ തന്നെ അറിയാം എന്തോ കുഴപ്പുമുണ്ട് എന്ന്. 
ഞാന്‍ അവനെ പിന്തുടര്‍ന്ന്. എന്‍റെ ചായക്കടയില്‍ ( സ്ഥിരം പോകാറുള്ള) ഒരു ബെഞ്ചില്‍ അവന്‍ ഇരിപ്പുണ്ട്. 
ഇതാണ് പറ്റിയ അവസരം.. ഞാന്‍ പതുക്കെ അവനോടു അടുത്ത് ചെന്ന്, അരികില്‍ ഇരുന്നു. 
എന്താ ഇന്നവള്‍ വന്നില്ലേ .....??? 

ഞെട്ടി തെറിച്ച പോലെ അവന്‍ എന്നേ നോക്കി.. ഇതൊക്കെ തനിക്കു എങ്ങനെ അറിയാം എന്നുള്ള ചോദ്യം ആ നോട്ടത്തില്‍ തന്നെ സ്പഷ്ടമായിരുന്നു.. 

ഇല്ല. വന്നില്ല. ... 

എന്ത് പറ്റി ?? എന്‍റെ ചോദ്യം വീണ്ടും. 
അവള്‍ നഴ്സിംഗ് പഠിക്കുവാന്‍ പൊയ്. ദൂരെ, വിശാഖ പട്ടണം. 

കഷ്ടമായി പോയി. അവന്‍റെ ആ ഇരിപ്പ് ഇന്നും എന്‍റെ മനസ്സിലുണ്ട്. 
അല്ല ഭായി, നിങ്ങള്‍ക്ക് എനെ അറിയാമോ?? 

ഞാന്‍ ഉള്ളില്‍ ചിരിച്ചു. ഇല്ല അറിയില്ല, 
പിന്നെ എങ്ങനെ ഞങ്ങളെ പറ്റി ....??? 

 കഴിഞ്ഞ ഒന്ന് രണ്ടാഴ്ചയായി ഞാന്‍ നിങ്ങളെ കാണുന്നു. സത്യത്തില്‍ ഞാന്‍ നിങ്ങളുടെ പ്രണയം ആസ്വദിക്കുകയായിരുന്നു...എന്‍റെ മറുപടി വളരെ പെട്ടന്നായിരുന്നു.

എന്‍റെ മറുപടി അവനു ഇഷ്ടമായി എന്ന് തോന്നുന്നു. ഞങ്ങള്‍ രണ്ടാളും ആ ബെഞ്ചില്‍ കുറേ നേരം ഇരുന്നു. ചോദിക്കുവാന്‍ ഒരുപാടുണ്ടായിരുന്നു. പറയുവാന്‍ അവനും. ചോദിച്ചില്ല, അവന്‍ പറഞ്ഞതുമില്ല. പണ്ടു വായിച്ച നോവലിലെ വരികള്‍ ഓര്‍ക്കുന്നു. "" അനുഭവത്തില്‍ നിന്നറിയണം, ചിലപ്പോള്‍ ചിലരുടെ മൌനം അവരുടെ അലറ്ച്ചയെക്കള്‍ ഭയാനകമാണ്."" എത്ര സൂഷ്മമായ വരികള്‍ ( നന്ദി ശ്രീ പെരുമ്പടവം ശ്രീധരന്‍ സാര്‍)). )

അകെ മെനക്കേടായി. നിരീക്ഷണം. മണ്ണാങ്കട്ട. ആരും സഞ്ചരിക്കാത്ത പാതയില്‍ സഞ്ചരിച്ചു ഒടുവില്‍ ആപ്പ് ആയപോലെ ആയി. പിറ്റേന്ന് ആരും വരില്ല എന്ന് ഉറപ്പായിട്ടും ഞാന്‍ അവിടെ പോയി, പക്ഷെ എന്‍റെ പ്രതീക്ഷ തെറ്റായിരുന്നു. കാമുകന്‍ അവിടെ തന്നെയുണ്ട്‌. എന്നേ കണ്ടപ്പോള്‍ ചിരിച്ചു. 
ഞങ്ങള്‍ ഒന്നിച്ചു നടന്നു. ഞാന്‍ അവനോടു കാര്യങ്ങള്‍ അരഞ്ഞു. അവന്‍ വാചാലനായി. പണ്ടുതൊട്ടേ ഉള്ള കഥകള്‍, അവരുടെ പ്രണയത്തിന്റെ മുഖങ്ങള്‍ അവന്‍ എനിക്ക് വേണ്ടി തുറന്നിട്ടു. ഇതൊക്കെ ആരോടെങ്കിലും പറയണമെന്ന് മുന്‍കൂട്ടി നിശ്ചയിച്ച പോലെ ആയിരുന്നു അവന്‍റെ വാചകങ്ങള്‍. ..
ഞാന്‍ എനിക്കറിയാവുന്ന രീതിയില്‍ സമാധാനിപ്പിച്ചു. തുടര്‍ന്ന് മുന്നോട്ടു തന്നെ പോകുവാന്‍ പ്രേരിപ്പിച്ചു.. മടങ്ങി. പിന്നീട് എപ്പോഴുമില്ല എങ്കിലും ഇടയ്ക്കു ഞങ്ങള്‍ കണ്ടു മുട്ടി. എന്നോടൊപ്പം വീട്ടില്‍ വരുവാന്‍ ഞാന്‍ നിര്‍ബന്ധിച്ചു.ആദ്യമൊക്കെ മടിച്ചു എങ്കിലും  അവന്‍ ഒന്ന് രണ്ടു തവണ വരികയും ചെയ്തു. 
പിന്നീട് അവനും ഉപരി പഠനം ലാക്കകി യാത്രയായി. കുറേക്കാലം എന്നോട് എപ്പഴും ഫോണില്‍ ബന്ധപ്പെടുമായിരുന്നു അവന്‍. 
ഇടക്കലതെപ്പോഴോ  അത് അറ്റ് പോയി. പിന്നീടു ഞാന്‍ തന്നെ എന്‍റെ നിരീക്ഷണ പരീക്ഷണങ്ങള്‍ നിര്‍ത്തി. ( നന്നായി) 

ഇടക്കൊക്കെ ഇമ്മാതിരി വട്ട് നല്ലതാണെന്ന് തോന്നീട്ടുണ്ട് പലപ്പോഴും. 

കുറേ വര്‍ഷങ്ങള്‍ക്കു ശേഷം ഒരാള്‍ എന്നേ കാണാന്‍ വീട്ടില്‍ വന്നു. ഞാന്‍ പ്രവാസിയായി കഴിഞ്ഞിരുന്നു അപ്പോള്‍.....,, വന്നത് വേറേ ആരുമല്ല, അവന്‍ തന്നെ. കല്യാണമാണ്. ക്ഷണകത്ത്‌ വീട്ടില്‍ ഏല്‍പ്പിച്ചു അവന്‍ മടങ്ങി. രണ്ടു ദിവസം കഴിഞ്ഞു എനിക്ക് ഒരു ഫോണ്‍ കാള്‍ വന്നു. ഞങ്ങള്‍ സംസാരിച്ചു. ഒരു പാടൊരുപാട്. 

കല്യാണക്കാര്യം ചോദിച്ചപ്പോള്‍ അവന്‍ പെട്ടന്ന് നിര്‍ത്തി. ഒരു ഇടവേള..മൌനം. 
 
""അത് കല്യാണമാണ്. പക്ഷെ .......പണ്ടത്തെ ആ കുട്ടി അല്ല. അവള്‍ ഇപ്പോഴേ കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ആയി""".
 വീണ്ടും ചോദിച്ചു. വിശദമായി സംസാരിച്ചു. 
പതിവ് കാര്യങ്ങള്‍. തന്നെ കാരണം അവള്‍ പഠിക്കുവാന്‍ പോയി, പഠനം എന്താണ്ട് പൂര്‍ത്തിയായപ്പോള്‍ വീട്ടില്‍ നിര്‍ബന്ധം. നിവൃത്തിയില്ലാതെ മുറചെറുക്കനെ കെട്ടേണ്ടി വന്നു പോലും. ഞാനോര്‍ത്തു. പ്രേമിച്ചു നടന്നപ്പോള്‍ ഇങ്ങനെ ഒന്നും ഓര്‍ത്തില്ലേ ഇവര്‍?? 


എന്തൊരു വിരോധാഭാസം. ഞാന്‍ ആലോചിച്ചു. അവരുടെ സങ്കടം കണ്ടപ്പോള്‍ എനിക്ക് പോലും താങ്ങാന്‍ ആയില്ല, പക്ഷെ വളരെ ലാഘവത്തോടെ അവന്‍ പറഞ്ഞു. പോട്ടെ, ഇനി എന്ത് ചെയ്യാനാ എന്ന്. അവന്‍ ഇന്ന് ഗള്‍ഫില്‍ ജോലി ചെയയ്യുന്നു. ഭാര്യയും ഇവിടെ ഉണ്ട്.  ഞങ്ങള്‍ ഇവിടെ നാലഞ്ചു പ്രാവശ്യം കണ്ടു. ഇടക്കൊകെ അവര്‍ക്കൊപ്പം ഭക്ഷണം. ഇടയ്ക്കു ഞങ്ങളോടൊപ്പം അവര്‍. 

ആറുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ഒരു പുതിയ വഴിത്തിരിവ്. പണ്ടത്തെ ആ കുട്ടി ഇവിടെ ഉണ്ടെന്നു എങ്ങനോ അവനു അറിവ് കിട്ടി, ഇപ്പോള്‍ സോഷ്യല്‍ നെറ്റ്വര്‍കിംഗ് സൈറ്റുകള്‍ എല്ലാവര്‍ക്കും വേണ്ടി തുറന്ന പുസ്തകമായി നിലകൊള്ളുമ്പോള്‍, മറ്റു വഴികള്‍ ഒന്നും ആവശ്യമില്ല എന്നതാണ് സത്യം. അറിഞ്ഞതും അവന്‍ എന്നേ വിളിച്ചു. 

ഞാന്‍ ശാസിച്ചു. കാരണം ഇനി ഒരു ബന്ധം ഉണ്ടായാല്‍ തകരുന്നത് രണ്ടു കുടുംബങ്ങള്‍ ആവും. ഒരു കാരണവും ഇല്ലാതെ എന്തിനാണ് വേണ്ടാത്ത പണികള്‍.....,,,, 
അവന്‍ സമ്മതിക്കുന്നില്ല, അവനെ അവളെ ഒരു പ്രാവശ്യമെങ്കിലും കണ്ടേ പറ്റൂ. എനിക്ക് ആവുന്ന രീതിയില്‍ ഞാന്‍ തടയാന്‍ നോക്കി. പക്ഷെ പറ്റിയില്ല. ഒടുവില്‍ അവന്‍ തന്നെ വഴി കണ്ടു. 

പോയി കാണുക തന്നെ. ആദ്യം ഫോണില്‍ വിളിച്ചു. പിന്നീട് ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സംസാരിച്ചു. ( പാവങ്ങള്‍ ഇതൊന്നും വേറേ ആര്‍ക്കും അറിയില്ലല്ലോ).. പിന്നീട് തമ്മില്‍ കണ്ടു. ഇപ്പോള്‍ അവര്‍ ഫാമിലി ഫ്രെണ്ട്സ് ആണ് എന്നാണ് പറയുന്നത്.  

നല്ലത്, അഭിനന്ദിക്കുന്നു.. പിന്നീട് ചോദിച്ചപ്പോള്‍, അവര്‍ നാലുപേര്‍ക്കും എല്ലാം അറിയാം എന്നായി. അതും നല്ലത്. പക്ഷെ എനിക്ക് മനസ്സില്‍ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. കാരണം മനസ്സിന്റെ കളിയല്ലേ നമുക്ക് എങ്ങനെ വിശ്വസിക്കാനാവും  ??? 
ഇങ്ങനെ കുടുങ്ങി പോയ  ഒരുപാടു പേരെ നമുക്കറിയാം. ചിന്താഭാരം. ... 

എന്താവും അവര്‍ ആദ്യം കണ്ടപ്പോള്‍ സംഭവിച്ചത്??? അവര്‍ തമ്മില്‍ എന്താവും സംസാരിച്ചത്??? കുട്ടിക്കാലം തൊട്ടേ ഒന്നിച്ചു പഠിച്ചവര്‍, പത്തു പന്ത്രണ്ടു വര്‍ഷം ഒന്നിച്ചു. എല്ലാത്തിലും എവിടെയും ഒന്നിച്ചു. പെട്ടെന്നൊരുനാള്‍ ഒരാള്‍ ദൂരെ യാത്രയായി. പിന്നീട് അവര്‍ തമ്മില്‍ കണ്ടിട്ടുണ്ടോ എന്നുപോലും സംശയമാണ്.  വല്ലാത്ത മാനസീക അവസ്ഥയില്‍ ആയിരുന്നിരിക്കും അവര്‍...,,... എന്തായാലും എല്ലാം നന്നായി അവസാനിച്ചല്ലോ. അങ്ങനെ ഒരു സമാധാനം മനസ്സില്‍..,, 

ആറേഴു മാസങ്ങള്‍ക്ക് മുന്‍പ് വീണ്ടും ഒരു കാഴ്ച  കണ്ടു. കണ്ടെന്നു പറഞ്ഞാല്‍ ഒരു ആഴ്ച വട്ടത്തിന്റെ അവസാന കാലം, വെറുതേ നടക്കാന്‍ ഇറങ്ങിയപ്പോള്‍ കമിതാകളെ പോലെ രണ്ടുപേര്‍ ഒരു ബെഞ്ചില്‍ ഇരിക്കുന്നു. ഞാന്‍ മനസ്സില്‍ ചിരിച്ചു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു എങ്കിലും ആ പഴയ നിരീക്ഷണം ഒന്ന് പൊടി തട്ടി എടുത്താലോ എന്ന് ആലോചിച്ചു മനസ്സില്‍. ,, ഉള്ളില്‍ ചിരി വന്നു എങ്കിലും ആ ചിരി പെട്ടെന്ന് ഒരു ഞെട്ടല്‍ ആയി മാറി. ഞാന്‍ കണ്ട കക്ഷികള്‍ എന്‍റെ പഴയ നിരീക്ഷണ വസ്തുക്കള്‍ തന്നെ. 

രണ്ടാളും ബെഞ്ചില്‍ ഇരിക്കുന്നു. ഒന്നും സംസാരിക്കുന്നുമില്ല. കണ്ണുകള്‍ കഥ പറയുന്നു. കാറ്റിന്‍റെ ഗന്ധം.. ആശയ വിനിമയം എങ്ങനെ എന്നൊന്നും  അറിയില്ല പക്ഷെ അവന്‍ എന്തൊക്കെയോ മൌനമായി പറയുന്നു അവള്‍ മനസിലാക്കുന്നു. 
പണ്ടു മുന്സിപല്‍ പാര്‍ക്കിലെ ബെഞ്ചില്‍ ഇരുന്ന അതേ സ്റ്റൈല്‍ അതേ പോസ് എല്ലാം. പ്രേമം ഇത്രയ്ക്കു അന്ധമാണോ? പലപ്പോഴും പലരും പറയുമ്പോള്‍ ആലോചിക്കാറുണ്ട് എങ്കിലും ഇപ്പോള്‍ അത് അഗാധമായ ആലോചനയായി. 

ഇല്ല ഇത് സമ്മതിച്ചു കൂടാ, എന്‍റെ മനസ്സ് പറഞ്ഞു. ഞാന്‍ അവനെ മൊബൈലില്‍ വിളിച്ചു. ഇപ്പോള്‍ എവിടെയാണെന്ന് ചോദിച്ചു. വളരെ ലാഘവത്തോടെ അവന്‍ പറഞ്ഞു
""ഞാന്‍ ഇപ്പോള്‍ മീറ്റിംഗില്‍ ആണ് ചേട്ടാ പിന്നെ വിളിക്കാമെന്ന്.......!!!!
നേരെ അവരുടെ മുന്നില്‍ പ്രത്യക്ഷനയാലോ എന്ന് വിചാരിച്ചതാണ്. പക്ഷെ മനസ്സ് സമ്മതിച്ചില്ല. 

ഏതാണ്ട് അര മണിക്കൂര്‍ കൂടി ഞാന്‍ നിരീക്ഷകന്‍ ആയി, രണ്ടാളും എഴുന്നേറ്റു. രണ്ടു വഴിക്ക് പിരിഞ്ഞു. അവള്‍ പോയതും ഞാന്‍ അവനെ പിന്തുടര്‍ന്ന് പുറകില്‍ എത്തി. എന്നേ കണ്ടതും കള്ളി വെളിച്ചത്തായ കൊച്ചു കുട്ടിയെ പോലെ തലതാഴ്ത്തി നിന്ന് അവന്‍....,,,.... ഞാന്‍ കൂടുതല്‍ ഒന്നും ചോദിച്ചില്ല,, അവനു പറയാന്‍ ഒരുപാടോരുപാടുണ്ട് എനിക്കറിയാം പക്ഷെ പറഞ്ഞില്ല. 

കുറച്ചു നെരേം കൂടി ഞങ്ങള്‍ ആ ബെഞ്ചില്‍ ഇരുന്നു. അവന്‍റെ മൌനം അതിലൂടെ ഞാന്‍ വായിച്ചറിഞ്ഞു. മനസ്സിന്റെ കളികള്‍ പലവിധമാണ്. അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങള്‍.,....!!! എന്താവും അവരുടെ ഇപ്പോഴത്തെ നിലപാട് ??? അറിയില്ല.. ഒരു പക്ഷെ അരുതാത്തത് സംഭവിക്കുമോ??? രണ്ടു കുടുംബങ്ങള്‍ ആണ് നിലം പൊത്താന്‍പോകുന്നത്. 

പിന്നീട് അവന്‍ എന്നേ വിളിച്ചിട്ടില്ല. ഞാനും. ഒരു പക്ഷെ എന്നേ അഭിമുകീകരിക്കുവനുള്ള ബുദ്ധിമുട്ടാവും അവന്. എന്തെങ്കിലും ആകട്ടെ എന്ന് കരുതാനും വയ്യാ..... !!! ശ്രീ ബെന്യാമിന്‍ എഴുതിയ "" ആട് ജീവിതം"" എന്ന നോവല്‍ സ്മരിക്കുന്നു. ""
നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കേട്ടുകഥകള്‍ മാത്രമാണ് ""  എത്ര സത്യമായ വരികള്‍......,,........!!!!


എന്‍റെ നിരീക്ഷണങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. പിന്നീട് ഈ വിനോദം ഞാന്‍ മനപൂര്‍വം നിര്‍ത്തി. അതാണ് ശരി എന്ന് മനസ്സ് പറഞ്ഞു. മനസ്സിന്റെ കളികള്‍ മനുഷ്യന് മനസ്സിലാക്കാന്‍ പറ്റുന്നതിലും അപ്പുറത്താണ് എന്നതാണ് സത്യം. അനുരാഗം, പ്രേമം, കാമം ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ് എന്നതാണ് കാര്യം. ഇവരുടെ കാര്യത്തില്‍ എന്താണ് സത്യമായ വസ്തുത എന്നറിയില്ല, അറിയുവാന്‍ ശ്രമിച്ചതും ഇല്ല. 
ഒരു പക്ഷെ ഒന്നും ഇല്ലായിരിക്കാം,,,, അങ്ങനെ ആവട്ടെ, നല്ലത് വരും.. 

വാല്‍ കഷ്ണം : നിരീക്ഷണം നല്ലതാണ് സ്വന്തം ജീവിതത്തില്‍.....,..............!
 മറ്റുള്ളവരെ നിരീക്ഷിക്കുമ്പോള്‍ സൂക്ഷിക്കണം. ഒരു രീതിയില്‍ അതും നല്ലതാണ്. നാം അനുഭവിക്കാതെ ജീവിതം നമുക്ക് മുന്നില്‍ പച്ചയായി കണ്ടു.. മനസ്സിലാക്കി. ഒരു പക്ഷെ കാര്യങ്ങള്‍ എന്താവുമോ??? ഈശ്വരന്‍ സാക്ഷി.. .. ചിന്താഭാരം... !! 

Saturday, February 4, 2012

പ്രയാണം..



നല്ല ഓര്‍മ്മകള്‍ എന്നും നമുക്ക് മുതല്‍ക്കൂട്ടാണ് ജീവിതത്തില്‍..  ചിലതൊക്കെ നമ്മള്‍ മനപ്പൂര്‍വ്വം മറക്കുവാന്‍ ശ്രമിക്കും, മറ്റുചിലത് താനേ മറന്നു പോകും.. യഥാര്‍ഥ ജീവിതം അതാണ്‌. കുട്ടിക്കാലത്തെ നല്ല ഓര്‍മ്മകള്‍ എന്നും നല്ലതായി തന്നെ നമ്മുടെ മനസ്സില്‍ ഉണ്ടാവും. ചിലതൊക്കെ മങ്ങിയത്, മറ്റു ചിലത് ഏറെ കുറേ മങ്ങിയത്, വീണ്ടും ചിലത് മൊത്തത്തില്‍ മങ്ങി ഒരു മിന്നായം പോലത്തെ ഓര്‍മ്മകള്‍... 

പഴയ കാര്യങ്ങള്‍ ഓര്‍ത്തു വൈക്കുന്നത് ഒരു ശീലമാണ് എനിക്ക് പണ്ടു മുതലേ എന്ന് പറയുന്നതില്‍ തെറ്റില്ല.. അതിനടിസ്ഥാനമായ കുറേ കാര്യങ്ങള്‍ കൂട്ടി  വിക്കുന്ന സ്വഭാവം എങ്ങനയോ വന്നു പെട്ടു  ഈ ഉള്ളവനില്‍. 

ഇപ്പോഴും പണ്ടു പോയ ട്രെയിന്‍ യാത്രകളുടെ ടിക്കെറ്റുകള്‍, ബസ്‌ ടിക്കെറ്റുകള്‍, അതുപോലെ തന്നെ ദൂരെ സ്ഥലങ്ങളില്‍ പോകുമ്പോള്‍ ആകസ്മികംയും അല്ലാതെയും എടുത്ത ഫോട്ടോകള്‍ എല്ലാം സുരകഷിതം... എന്താണന്നറിയില്ല ഓരോ യാത്രക്കും ഉണ്ടാവും ഓരോ അനുഭവങ്ങള്‍ പറയാന്‍, ഒരുപക്ഷെ അതാവും ഈ ഉപയോഗശൂന്യമായ സാധനങ്ങള്‍ കൈയില്‍ കൊണ്ടു നടക്കുക്കുന്നതും. 

പണ്ടു മദ്രാസ്സില്‍ ജോലി ചെയ്തിരുന്ന കാലത്താണ് ഈ കളക്ഷന്‍ ഊര്‍ജിതമായി തുടങ്ങിയത് . അതിനു മുന്‍പും ഉണ്ടായിരുന്നു എങ്കിലും അത്രയ്ക്ക് പ്രാധാന്യം ഉണ്ടായിരുന്നില്ല അതില്‍. ആദ്യമായി ജോലി അന്വേഷിച്ച് പോയതും, അവിടെ താമസിച്ചു കറങ്ങി നടന്നതും എല്ലാം ആ ടിക്കറ്റ്‌ കാണുമ്പോള്‍ മനസ്സില്‍ മിന്നി മറയും. 

കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍, എല്ലാവരോടും ഇന്നും ബന്ധം പുലര്‍ത്തുന്നു. ഞാന്‍ ഓര്‍ക്കുന്നു.. ഏതോ ഒരു ജൂലൈ മാസത്തില്‍ ആണ് ഞങ്ങള്‍ വണ്ടി കേറുന്നത്, മുന്‍പ് ആ ദേശത്ത് പോയിട്ടുണ്ടെങ്കിലും ഒരു ചെറിയ ഭയം,,, എന്താവും ഏതാവും ഒന്നും അറിയില്ല. കൂടെയുണ്ടായിരുന്ന "നല്ലവന്‍" ( പേര് പറയുന്നില്ല) അവനായിരുന്നു എന്‍റെ പ്രജോദനം ഈ പ്രയാണത്തിന്റെ ആദ്യം മുതല്‍. 

ദൈവാനുഗ്രഹം ഞങ്ങള്‍ രണ്ടാള്‍ക്കും ഒരുപോലെ ഒരേ കമ്പനിയില്‍ ജോലി കിട്ടി. പക്ഷെ വേറേ വേറേ സെക്ഷനുകളില്‍ ആണെന്ന് മാത്രം. ആദ്യത്തെ ഒരാഴ്ച ഒന്നിച്ച്‌. പിന്നീട് ഞങ്ങള്‍ പിരിയുവാന്‍ നിര്‍ബന്ധിതരായി... എനിക്ക് 60 KM ദൂരെയുള്ള ഒരു പ്ലാന്റില്‍ ആണ് ജോലി. അവനു സിറ്റിയില്‍ തന്നെ. ആദ്യ കാലങ്ങളില്‍ ഞാന്‍ അവരുടെ ഒപ്പം താമസിച്ചു.. എന്നും രാവിലെ അഞ്ചു മണിക്ക് വിട്ടാല്‍ മടങ്ങി വരുന്നത് എട്ടുമണിക്ക്. ഒന്നിനും സമയം തികയുന്നില്ല എങ്കിലും മറ്റു നിവൃത്തി ഇല്ലായിരുന്നു അപ്പോള്‍. 

ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ പ്രീയ സുഹൃത്ത്‌ നാട്ടിലേക്ക് വിടവാങ്ങി. അവന്‍റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു ചെന്നൈ.. അവന്‍ എന്താണ് പ്രതീക്ഷിച്ചതെന്നു ഇതുവരെ അറിയാന്‍ സാധിച്ചിട്ടില്ല എനിക്ക്. പോകട്ടെ അവന്‍റെ വിചാരം വിടാം. 

ഈ ഉള്ളവന്‍ വീണ്ടും ഒറ്റക്കായി. ഞാന്‍ കമ്പനിയുടെ അടുത്തുള്ള ഗസ്റ്റ്‌ ഹൌസിലേക്ക് താമസം മാറി. ഒരു അര്‍ഥത്തില്‍ മാറി എന്നല്ല മാറ്റി എന്ന് പറയുന്നതാവും ശരി. ഗസ്റ്റ്‌ ഹൌസ് എന്ന് പറഞ്ഞപ്പോള്‍ ആദ്യം എന്റെയും മനസ്സില്‍ ഒരു നല്ല കെട്ടിടവും അതിന്‍റെ ചുറ്റുവട്ടങ്ങളും ഒക്കെ ആയിരുന്നു മനസ്സില്‍.. 

അവിടെ പൊയ് കണ്ടപ്പോള്‍ പണ്ടു കണ്ട ആ മലയാളം സിനിമ ഓര്‍മ്മ വന്നു "" ഭാര്‍ഗവീ നിലയം"" 

ഒരു വലിയ വീട്. രണ്ടു നില. താഴത്തെ നില ഒരു സ്റ്റോര്‍ പോലെ ഉപയോകിക്കുന്നു. മുകളില്‍ ൪ മുറികള്‍, ചുറ്റു വരാന്ത, അടുക്കള എല്ലാം ഉണ്ട്.. ഒരേ ഒരു കുഴപ്പം അകെ ഞങ്ങള്‍ രണ്ടു പേര്‍ മാത്രമേ ഉള്ളൂ അവിടെ. ഞാനും എന്നേ പോലെ മറ്റൊരു എഞ്ചിനീയര്‍.   അതിലും വലിയ കോമഡി എന്നത് ഞങ്ങളുടെ ഷിഫിറ്റ് ന്‍റെ കാര്യത്തില്‍ ആയിരുന്നു. അവന്‍ പകല്‍ ഉള്ളപ്പോള്‍ ഞാന്‍ രാത്രി. അവന്‍ രാത്രി ഉള്ളപ്പോള്‍ ഞാന്‍ പകല്‍. തമ്മില്‍ തമ്മില്‍ കാണുന്നത് ഓരോ ദിവസത്തെ ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍. അതും താക്കോല്‍ കൊടുക്കാന്‍ വേണ്ടി  മാത്രം... 

എന്തോരവസ്ഥ. എങ്ങനെ അവിടെ കഴിച്ചു കൂട്ടി എന്ന് ഒരു ഇതും പിടിയും കിട്ടുന്നില്ല ഇപ്പോഴും.. രാത്രി ജോലി സുഖമാണ്. കാരണം ഡ്യൂട്ടി കഴിഞ്ഞു രാവിലെ വന്നു കുളി ഒക്കെ കഴിഞ്ഞു ഉറങ്ങാന്‍ കിടന്നാല്‍ മറ്റു ശല്യമോന്നുമില്ല . പകല്‍ നേരമായതുകൊണ്ട് മറ്റൊന്നും പേടിക്കണ്ട.. നേരെ മറിച്ചു രാത്രി ഒറ്റയ്ക്ക് കഴിയുന്നത്‌ അസഹനീയം തന്നെ ആയിരുന്നു ഞങ്ങള്‍ രണ്ടാള്‍ക്കും. കാരണം ഒരു വലിയ കാട്ടുപ്രദേശം.. ചുറ്റുപാടും മാവ്, തെങ്ങ് തോട്ടം. അവിടെ ആരുമില്ല. രാത്രി വല്ലതും കണ്ടു പേടിച്ചു വടിയയാല്‍ പോലും ആരും അറിയില്ല. അല്ലങ്കില്‍ ആരെങ്കിലും തല്ലി കൊന്നാല്‍ പോലും ആരും അറിയില്ല.. 

ആ ദേശം ഇപ്പോഴും ഓര്‍ക്കുന്നു മനസ്സില്‍. മദ്രാസ്സില്‍ നിന്ന് അറുപതു കിലോമീറ്റര്‍ ദൂരെ, "കാവരപേട്ട".. ആന്ധ്ര പ്രദേശിന്റെ സമീപ സ്ഥലം.. നക്സലുകള്‍ വരെ അവിടെ ഉണ്ട് എന്നാണ് പൊതുവേ സംസാരം .. സങ്കര ഭാഷ ( പക്ഷെ ഞാന്‍ ആരെയും ഇതുവരെ കണ്ടിട്ടില്ല ) . ഒരു വലിയ ഹൈവേ .. കല്‍ക്കട്ടാ ഹൈവേ യില്‍ ഒരു ഫ്ലൈ ഓവര്‍ റോഡ്‌. അതിന്‍റെ താഴെയുള്ള ഒരു കൊച്ചു ഗ്രാമം. അകെ മൊത്തത്തില്‍ എട്ടു  കടകള്‍.. മെഡിക്കല്‍ ഷോപ്പ്, ചായക്കട ഒഴിച്ചാല്‍ പിന്നെ പ്രധാനം വൈന്‍ ഷോപ്പ്. അതാണ്‌ ആ സ്ഥലം. 

എല്ലാ ശനിയാഴ്ചയും ഞാന്‍ മദ്രാസ് ഇല്‍ എന്‍റെ പഴയ സുഹൃത്തുക്കളോടൊപ്പം കൂടും. അന്ന് അവിടെ സ്റ്റേ. എന്നിട് തിങ്കള്‍ രാവിലെ വണ്ടി കേറും. അതാണ് ഷെഡ്യൂള്‍ .. എല്ലാ ആഴ്ചയും അവരെന്നെ നോക്കി ഇരിക്കും, ആ എട്ടു പേരില്‍ രണ്ടു പെരോഴിച്ചു ബാക്കി എല്ലാവരെയും അവിടെ എത്തി പരിച്ചയപെട്ടതാണ്.. എങ്ങനെ എന്നറിയില്ല ഞങ്ങളുടെ വീക്ക്‌ഏന്‍ഡ് കണ്ണടച്ച് തുറക്കും മുന്‍പ് ഓടി തീരും.. 

അതുപോലെ ഒരു ശനിയാഴ്ച വന്നു. ഞാന്‍ പൂര്‍വ സ്ഥാനത്ത്‌ എത്തി. പിറ്റേന്ന് ഞായര്‍. രാത്രി ആയപ്പോള്‍ എന്തോ ഒരു ഉള്‍വിളി പോലെ ഞാന്‍ തിരകെ പോവാന്‍ ഭാവിച്ചു. എല്ലാവരും വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാന്‍ കാരണം കണ്ടെത്തി മുങ്ങി. ചെന്നൈ സെന്‍ട്രല്‍ നിന്നും രാത്രി ലാസ്റ്റ് ട്രെയിന്‍ പതിനോന്നരക്കാണ് ഈ സ്ഥലത്തേക്ക് . അത് കഴിഞ്ഞാല്‍ ലോക്കല്‍ ട്രെയിന്‍ ഇല്ല, പിന്നെ ലോറി പിടിക്കണം.. ഞാന്‍ സമയത്ത് എത്തി വണ്ടി പിടിച്ചു. ഒന്ന് മയങ്ങാന്‍ സമയം ധാരാളം, കാരണം കുറഞ്ഞത്‌ ഒന്നര മണിക്കൂര്‍ എടുക്കും. പത്രം വൈച്ചും മയങ്ങിയും  എങ്ങനെയോ അവിടെ എത്തി.

ആ സ്റ്റേഷനില്‍ ഇറങ്ങാന്‍ മൊത്തത്തില്‍ മൂന്നു പേര്‍. ഒരു പോലീസുകാരന്‍, ഡ്യൂട്ടി തീര്‍ന്നു പോകുന്ന റെയില്‍ ഉദ്യോഗസ്ഥന്‍ പിന്നെ ഈ ഞാന്‍. 

ആരും ഇല്ല എങ്കിലും സ്റ്റേഷന്‍ വലുതാണ്, കാരണം അതുവഴി ലോക്കല്‍ ട്രെയിനുകളും എക്സ്പ്രസ്സ്‌, ഗുഡ്സ് എല്ലാം കടന്നു പോകും . ഞാന്‍ ഇറങ്ങി നടന്നു. പുറത്തേക്കുള്ള വഴിയില്‍ വലിയ വെട്ടം ഒന്നുമില്ല, അവിടെയും ഇവിടെയും ഓരോ നിയോണ്‍ ലാമ്പുകള്‍. പുറത്തിറങ്ങിയപ്പോള്‍ വഴിയില്‍ എന്തോ ഒന്ന് അനങ്ങുന്ന പോലെ. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഒരു പെണ്ണ് കുട്ടി. എന്നുവച്ചാല്‍ കുട്ടിയല്ല, ഒരു പെണ്ണ്. 
എന്നേ സൂക്ഷിച്ചു നോക്കുന്നു അവള്‍. ഞാന്‍ മിണ്ടാന്‍ കൂട്ടാക്കാതെ മുന്പോട്ടുപോവാന്‍ ഭാവിച്ചു. 

" Naa bag poyindhi "  

ഞാന്‍  തിരിഞ്ഞു നോക്കി. എന്റെ ബാഗ്‌ പൊയ് എന്ന്.. അവിടെയും ഇവിടെയും തൊടാതെ കുറച്ചു തെലുങ്ക് എനിക്ക് മനസിലാക്കാന്‍ പറ്റി. കണ്ടിട്ട് നല്ല വീട്ടിലെ കുട്ടി ആണെന്ന് തോന്നി. ഞാന്‍ കാര്യം ചോദിച്ചു, എങ്ങനെ അവിടെ എത്തി എന്ന് ചോദിച്ചു. അവള്‍ ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു ( ഭാഗ്യം) . 
കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ദൂരെ ആന്ധ്ര പ്രദേശില്‍ ആണ് അവളുടെ വീട്. അവിടെ ഉള്ള ഒരു തമിഴന്‍ കടക്കാരനുമായി പ്രണയം. വീട് വിട്ടു ഓടി വന്നു. ഇന്നലെ രാത്രി ഇറങ്ങിയതാണ്. മദ്രാസ്സില്‍ വന്നു ജോലി ചെയ്തു ജീവിക്കാന്‍ അവനെ വിശ്വസിച്ചു ഇറങ്ങി തരിച്ചു. 

കൈയില്‍ ഉണ്ടായിരുന്ന കാശു മുഴുവന്‍ അപ്പോള്‍ തന്നെ അവന്‍ വാങ്ങി. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സൂക്ഷിക്കാന്‍ എന്നാ വ്യാജേന..  സ്വര്‍ണ്ണവും. എന്നിട് മദ്രാസ് ഏതാണ ഒന്നര മണിക്കൂര്‍ മാത്രം ബാക്കി ഉള്ളപ്പോള്‍ ഓടുന്ന ട്രെയിന്‍ ഇല്‍ നിന്ന് തള്ളി ഇട്ടു. ഇതാണ് സംഭവം. 

അവള്‍ എന്നോട് ഈ രാത്രി ഞാന്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചു. അകെ പുലി വാല്‍ പിടിച്ച അവസ്തയരുന്നു എന്റേത്. കാരണം ഞാന്‍ എന്ത് ചെയയ്യും. അവിടെ അതിനെ വിട്ടിട്ടു പോകാന്‍ മനസാക്ഷി സമ്മതിക്കുന്നില്ല, മറിച്ചു വീട്ടില്‍ കൊണ്ടു പോയാല്‍ അത് അതിലും ആപത്ത്. എന്‍റെ ഫോണ്‍ വാങ്ങി അവള്‍ വീട്ടില്‍ സംസാരിച്ചു. അറ്റവും മൂലയുമൊക്കെ മനസ്സിലായി. ഞാന്‍ അവളെ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്ത് കൊണ്ടു ആക്കി. കാര്യങ്ങള്‍ പറഞ്ഞു. ഇനി നെല്ലൂര്‍ പോവാന്‍ അടുത്ത വണ്ടി നാളെ രാവിലെ നാലരക്ക്. അതുവരെ എന്ത് ചെയ്യും. 

അവളെ അവിടെ ഇരുത്തി ഞാന്‍ റൂമിലേക്ക്‌ മടങ്ങി. എന്നിട്ടും മനസ്സ് സമ്മതിച്ചില്ല. ചിന്താക്കുഴപ്പം... !!


ഞാന്‍ ധൃതിയില്‍ തിരികെ നടന്നു. സ്റ്റേഷന്‍ മസ്ടരുടെ റൂമില്‍ അവള്‍ ഇരിപ്പുണ്ട്. എന്നേ കണ്ടപ്പോള്‍ അവന്‍ ഇറങ്ങി വന്നു. അവളുടെ കൈയില്‍ കാശോന്നുമില്ല എന്നത് ഞാന്‍ ഓര്‍ത്തില്ല, അവള്‍ ചോദിച്ചതും ഇല്ല. ഞാന്‍ കുറച്ചു രൂപ കൊടുത്തു, അവിടെ ചാര്‍ജ് ഉണ്ടായിരുന്ന ഒരു പോലീസുകാരനെ കണ്ടു കാര്യം പറഞ്ഞു. ആ നല്ല മനുഷ്യന്‍ സഹായിക്കാമെന്ന് ഏറ്റു.

രാവിലെ വരെ ഞാനും അവിടെ ഇരുന്നു. വണ്ടി വരന്‍ സമയം ആയി. ഞാന്‍ അവളോട്‌ സൂക്ഷിച്ചു പോകണമെന്ന് പറഞ്ഞു.  അവള്‍ തലകുലുക്കി. വീട്ടില്‍ പൊയട്ടു രൂപ അയച്ചുതരാമെന്ന് പറഞ്ഞു. ഞാന്‍ ചിരിച്ചു.  പോകുമ്പോള്‍ ദൈവമാണ് നിങ്ങളെ ഇവിടെ എത്തിച്ചത് എന്ന് പറഞ്ഞു കരഞ്ഞു. ആ കഴിഞ്ഞ ൪ മണിക്കൂര്‍ കൊണ്ടു അവളെന്‍റെ കുഞ്ഞു പെങ്ങളെ പോലെ ആയപോലെ. അല്ലങ്കില്‍ അങ്ങനെ ആയി എന്നതാണ് സത്യം. 

ട്രെയിന്‍ വന്നു. അവള്‍ പോയി. സമാധാനം. സസ്ഥം

നേരം വെളുത്തു. വീണ്ടും പഴയ പടി ഓഫീസില്‍.. ജോലിത്തിരക്ക്, പ്രശ്നങ്ങള്‍ ... സ്ഥിരം കാര്യങ്ങള്‍. 

പിറ്റേന്ന് എനിക്ക് അവളുടെ ഒരു ഫോണ്‍ കാള്‍ കിട്ടി. അവിടെ എത്തി എന്ന്... ഒരായിരം നന്ദി പറച്ചിലും. 



 പിന്നീട്  ആണ് എനിക്ക് പറ്റിയ അബദ്ധം ഞാന്‍ ഓര്‍ത്തത്‌. കാരണം ആ പെണ്ണ് എന്‍റെ മൊബൈല്‍ ഇല്‍ നിന്ന് ആരേയോ വിളിച്ചിട്ടുണ്ട്. നാളെ അതിനു വല്ലതും പറ്റിയാല്‍ ഞാന്‍ കുടുങ്ങിയത് തന്നെ.  ഏതായാലും എല്ലാം തീര്‍ന്നു. 


പിന്നീട് ഒരാഴ്ച കഴിഞ്ഞു ആ കുടുംബം എന്നേ കാണാന്‍ വന്നിരുന്നു. ഒരുപാട് നന്ദി പ്രകടനങ്ങളോടെ. ആ അച്ഛനെ കണ്ടാല്‍ തന്നെ അറിയാം അയല്‍ അവിടുത്തെ ആസ്ഥാന ഗുണ്ട ആണെന്ന്. ( രക്ഷ പെട്ടത് പുണ്യം) 

ഇപ്പോഴും ആ സഹോദരി എന്നോട് സമ്പര്‍ക്കം ഉണ്ട്. ഭാഷ അറിയാത്ത വെറും  നാല് മണിക്കൂര്‍ മാത്രം പരിചയമുള്ള സഹോദരി. 

വര്‍ഷങ്ങള്‍ കഴിഞ്ഞു.. ആ ദേശത്ത് ഒന്നുകൂടി പോയാല്‍ കൊള്ളാമെന്നു ഉണ്ട്. ഒരുപക്ഷെ വികസനം ഒരുപാട് സംഭവിച്ചിരിക്കാം എന്നാലും ഞാന്‍ താമസിച്ചിരുന്ന പ്രേതാലയം അവിടെ കാണും ഉറപ്പ്. കാരണം ഇപ്പോഴും ട്രെയിനീ എഞ്ചിനീയര്‍ എന്ന തസ്തിക ആ കമ്പനിയില്‍ നിന്ന് മാറ്റാന്‍ വഴിയില്ല. എങ്കിലല്ലേ ശമ്പളം കുറച്ചു പണി ചെയ്യിപ്പിക്കാന്‍ പറ്റൂ. 

Thursday, November 10, 2011

ശശി അഥവാ ശശി...... !!



മഴവെള്ളം പോലെ ഒരു കുട്ടിക്കാലം.... എത്ര സുന്ദരമായ വരികള്‍.. ആ പാട്ട് കേള്‍ക്കുമ്പോഴൊക്കെ കുട്ടിക്കാലം ഓര്‍മയില്‍ വരും.. 
എന്തുരസമായിരുന്നു അന്നൊക്കെ. ജൂണ്‍ ഒന്നാംതീയതി പെയ്യുന്ന മഴയില്‍ നനഞ്ഞു ഒട്ടി സ്കൂളില്‍ പോകുന്നത് ഇന്നലത്തെ പോലെ ഓര്‍ക്കുന്നു ഇന്നും..   എന്നൊക്കെ മഴ പെയ്താലും ഇല്ലങ്കിലും സ്കൂള്‍ തുറക്കുന്ന അന്ന് ഉറപ്പായും ഒരു മഴയുണ്ട് .... 
പുതിയ ക്ലാസ്സില്‍ ആദ്യത്തെ ഒന്നുരണ്ടു ആഴ്ച്ച പേടിച്ചാണ് ഇരിക്കുന്നത്. കാരണം ടീച്ചര്‍ ഇതു ടൈപ്പ് ആണ്... എങ്ങനെ ഒക്കെ ടീച്ചറെ പറ്റിക്കാം എന്നൊക്കെ ഒന്ന് പഠിച്ചു വരാനുള്ള ഒരു താമസം. ( സ്വഭാവ ഗുണം ) 
എല്ലാ ക്ലാസ്സിലും ഒന്നാം നംബര്‍ ഞാന്‍ തന്നെ ആയിരുന്നു. പഠിത്തത്തിന്റെ കാര്യത്തില്‍ ആണ് എന്ന് വിചാരിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഞാന്‍ പറഞ്ഞത്‌ ക്ലാസ്സിലെ റോള്‍ നമ്പറിന്റെ കാര്യമാണ്. എന്‍റെ പേര് ആരംഭിക്കുന്നത് 'എ' യും 'ബി' യും ചേര്‍ന്നിട്ടാണ് അതുകൊണ്ട് എങ്ങനെ കറക്കി കുത്തി നോക്കിയാലും ഒന്നാമത്തെ നേര്‍ച്ചക്കോഴി ഈ ഉള്ളവന്‍ തന്നെ ആയിരുന്നു എക്കാലവും. 
പുതിയ ഇതു ടീച്ചര്‍ വന്നാലും ആദ്യം ചോദിക്കുക ''ആരാണ് ആദ്യ  നമ്പര്‍... ഹോം വര്‍ക്ക്‌ ബുക്ക്‌ എടുത്തു കൊണ്ടു വാ......''
ദൈവമേ.. അന്ന് കഷ്ടകാലത്തിനു ഈ ഉള്ളവന്‍ മറന്നിട്ടുണ്ടാവും... 
ചോദ്യം : ഹോം വര്‍ക്ക്‌ എവിടെ ??? 
ഉത്തരം : മൌനം..  
വീണ്ടും ഉച്ചസ്ഥായില്‍ ചോദ്യം ... ബുക്ക്‌ എവിടെയാണെന്ന് ?????
ഉത്തരം : മറന്നു പോയി സാര്‍... 
പിന്നീട് പത്തുമിനിട്ടു നേരം മറ്റുള്ള കുട്ടികള്‍ക്ക് കാര്‍ട്ടൂണ്‍ ചാനല്‍ ആണ്. എന്ത് ചെയ്യാന്‍.. സമസ്ത അപരാധവും ഏറ്റുപറഞ്ഞു വീണ്ടും അടുത്ത ദിവസം. 
ഇക്കുറി നേരത്തെ തന്നെ നാളയെക്കുറിച്ച് ഓര്‍ത്തു. വീട്ടില്‍ എത്തിയ അപ്പോള്‍ തന്നെ ഹോം വര്‍ക്ക്‌ ചെയ്തു തീര്‍ത്തു. രാജാവിനെ പോലെ കിടന്നുറങ്ങി. 
അടുത്ത പ്രഭാതം.. ടീച്ചര്‍ ഇന്ന് എന്നേ വിളിച്ചു ചോദിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന എനിക്ക് നിരാശനാകേണ്ടിവന്നു. കാരണം അന്ന് ആരോടും അതിനെ പറ്റി ചോദിച്ചില്ല.. പാവം ഞാന്‍ ''ശശി''.... ( ഇപ്പോഴത്തെ കുട്ടികളുടെ ഭാഷയില്‍ അതാണ് പ്രയോഗം ദയവായി ആ പേരുള്ളവര്‍ ക്ഷമിക്കുക ).... 
വീണ്ടും അടുത്ത പ്രഭാതം.. അന്നും പതിവുപോലെ സ്കൂള്‍ തുടങ്ങി.. അതേ ക്ലാസ്, അതേ ടീച്ചര്‍.. ഇക്കുറി വീണ്ടും അതേ ചോദ്യം...  ഹോം വര്‍ക്ക്‌ എവിടെ ??? 
അഭിമാനത്തോടെ ബാഗ്‌ തുറന്നു നോക്കി. ഭാഗ്യം ഇന്ന് സൂക്ഷം ആ ബുക്ക്‌ മറന്നു. വീണ്ടും ടോം ആന്‍ഡ്‌ ജെറി കണ്ടു കൂടുകാര്‍. 
തല്ലുകൊള്ളുന്നതിലും വേദനാജനകം ആയിരുന്നു മറ്റു കുട്ടികളുടെ മുന്നില്‍ വച്ചുള്ള ആ വാക്കുകള്‍.. 
ഒടുവില്‍ ഞാന്‍ തീരുമാനിച്ചു. ഇനി എന്നും അടി വാങ്ങിച്ചിട്ട് തന്നെ കാര്യം. ( അങ്ങനെയെങ്കിലും ടീച്ചര്‍ നന്നയാലോ???)
നിരന്തര പോരാട്ടങ്ങള്‍ക്കൊടുവില്‍ അത് സംഭവിച്ചു എന്ന് കരുതണ്ടാ.. ഒരു ചുക്കും നടന്നില്ല, ഒരു കാര്യവുമില്ലാതെ അടിവാങ്ങിച്ചു കൂട്ടിയത് മിച്ചം. 

വളരെ നാളുകളുടെ ഗവേഷണത്തിന്റെ ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു... ഇതെല്ലം സംഭവിച്ചത് എന്‍റെ നമ്പറിന്റെ കുഴപ്പമാണെന്ന്. ഏതെങ്കിലും ഒരു അബ്ദുള്‍ ഖാദര്‍ എന്‍റെ മുന്നില്‍ ഉണ്ടാവണമേ എന്ന് ആശിച്ചു. ഏതെങ്കിലും ഒരു ആബേല്‍ എന്‍റെ മുന്‍പില്‍ ഉണ്ടാകണമേ എന്ന് മനസ്സുരുകി പ്രാര്‍ത്ഥിച്ചു..  പക്ഷെ ഉണ്ടായില്ല. 
അങ്ങനെ ഒന്നും ക്ലാസ് തൊട്ടു പത്താം ക്ലാസ് വരെ. .... ഒന്നാമത്തെ ബഞ്ച് ഒന്നാമത്തെ ആളായി ഞാന്‍ ഇരുന്നു.
പിന്നീട് ഉന്നത വിദ്യാഭാസം ആരംഭിച്ചപ്പോള്‍ ഞാന്‍ മനസിലാക്കി ഈ പേരിനു ഗുണം പലതാണെന്ന്.... കാരണം അവിടെ ഒരുക്കലും ഒന്നാമത്തെ പേരുകാരനെ വിളിക്കില്ല, ചോദ്യങ്ങള്‍ മുഴുവന്‍ ലാസ്റ്റ് തുടങ്ങി മുന്നോട്ട് .... ( ഒരേ ഒരു വത്യാസം ... ഇവിടെ ടോം ആന്‍ഡ്‌ ജെറി ഇല്ല.. മറിച്ചു ആക്ഷേപ സരങ്ങള്‍ കൊണ്ടു കൊന്നു കൊല വിളിക്കുന്നു വാദ്ധ്യാര്‍.. ).. പക്ഷെ സെമിനാര്‍ കാര്യത്തില്‍ നേരെ വിപരീതം.  
ചോദ്യം : ഒന്നാം നമ്പര്‍ എവിടെ ???? 
ഉത്തരം : ഇവിടെ ഉണ്ട് സാര്‍ ..
സെമിനാര്‍ നറുക്ക് നമുക്ക് തന്നെ..  ആദ്യത്തെ അഞ്ചുപേര്‍ സെമിനാര്‍ എടുക്കും. ആറാംമത്തവന്‍ അവന്‍റെ ദിവസം നോക്കി മുങ്ങും... എഴാം കക്ഷിയും അതുപോലെ തന്നെ. സെമിനാര്‍ മുടങ്ങി.. രണ്ടു ദിവസം ആകുമ്പോള്‍ ആ കളി അതോടെ തീരും. ആദ്യത്തെ അഞ്ചുപേര്‍ വീണ്ടും'' ശശി''... അതില്‍ ഏറ്റവും വലിയ ശശി ഈ ഉള്ളവന്‍ എന്ന് എടുത്തു പറയേണ്ട കാര്യം ഇല്ലല്ലോ..  
ഇന്നും ആ പഴയ സ്കൂളിന്റെ മുന്നിലൂടെ നടക്കുമ്പോള്‍ ഞാന്‍ ഉള്ളിലേക്ക്  നോക്കും.. പ്രതേകിച്ചു ടോം ആന്‍ഡ്‌ ജെറി നടക്കുന്നുണ്ടോ എന്നാണ് നോക്കുന്നത്. ഏതെങ്കിലും ഒരു ഒന്നാം നമ്പരുകാരന്‍ ഹത ഭാഗ്യന്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് ഓടിക്കുന്നുണ്ടാവും അവിടെ. 
പണ്ടു ചൂടോടെ ഫിസിക്സ്‌ പഠിപ്പിച്ച  ലീലാമ്മ ടീച്ചറെ സവിനയം ഓര്‍ക്കുന്നു.. നന്ദി.. .....അന്ന് പറഞ്ഞുതന്ന പലതും പില്‍ക്കാലത്ത് ഉപയോഗപ്പെട്ടു. ചൂടുള്ള ഫിസിക്സ്‌ ഇന്ന് കേരളത്തില്‍ അന്യമായിരിക്കുന്നു. കാരണം ഇപ്പോള്‍ കുട്ടികളെ തല്ലുവാന്‍ പാടുള്ളതല്ല. തല്ലിയാല്‍ മാത്രമേ പഠിക്കൂ എന്നതും അല്ലങ്കില്‍ തല്ലി മാത്രമേ പഠിപ്പിക്കുവാന്‍ അറിയൂ എന്നതും ശരിയായ ഒന്നായി കാണുവാന്‍ പാടുള്ളതല്ല. ഈ ഉള്ളവന്‍ അതില്‍ വലിയ തെറ്റൊന്നും കാണുന്നില്ല എന്നതാണ് അഭിപ്രായം. 
കുട്ടികളില്‍ തെറ്റ് കണ്ടാല്‍ ശിക്ഷിക്കുന്നതില്‍ എന്താണ് തെറ്റ്??? അല്ലങ്കില്‍ പഠിത്തം നേരെ അല്ലങ്കില്‍ ഒന്ന് കൊടുത്താല്‍ എന്താണ് തെറ്റ്. ഒരു തെറ്റുമില്ല. എന്നാല്‍ അത് അതിന്‍റെ രീതിയില്‍ വേണം എന്നുള്ളത് വിസ്മരിച്ചു കൂടാ. 
ചില കാര്യങ്ങള്‍ വികസനത്തിന്റെ ഭാഗമായി മാറ്റാം, ചിലത് സംസ്കാരത്തിന്‍റെ ഭാഗമായി മാറ്റാം. എന്നുവച്ച് അമേരിക്കന്‍ സംസ്കാരം അംഗീകരിക്കാം പാടുള്ളതാണോ??? സ്വന്തം അപ്പന്‍ മകനെ അടിച്ചാല്‍ ഉടന്‍ തന്നെ പോലീസില്‍ വിളിക്കുവാന്‍ പഠിപ്പിക്കുന്ന സ്കൂള്‍  അധ്യാപകര്‍. എല്ലാം തൊണ്ട തൊടാതെ വിഴുങ്ങുവാന്‍ പ്രേരിതനാകുന്ന മലയാളി ഇനി എന്നാണാവോ ഇമ്മാതിരി കാര്യങ്ങള്‍ മനസിലാക്കുക.. 

ഗുണപാഠം: കുട്ടികള്‍ക്ക് പേരിടുമ്പോള്‍ സൂക്ഷിക്കുക, ഒരു പക്ഷെ അവന്‍/ അവള്‍ ആകും അക്കാലത്തെ ഏറ്റവും മികച്ച കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്ക് അഥവാ ''ശശി'' ( എന്‍റെ  ഈ നമ്പര്‍ കുട്ടിക്കാലത്ത്  ഉണ്ടാക്കീട്ടുള്ള പ്രത്യാഖാതങ്ങള്‍ വളരെ ആണെങ്കിലും ഞാന്‍ അഭിമാനിക്കുന്നു അതില്‍....!! ചൂടുള്ള ഫിസിക്സ്‌ അന്യമായതില്‍ ഖേതം പ്രകടിപ്പിക്കുന്നു..  ഒരു കുട്ടിക്കാല സ്മരണ അയവിറക്കിയപ്പോള്‍  അറിഞ്ഞോ അറിയാതെയോ ശിശുവായ പോലെ.... വീണ്ടും ശശി ആകാതിരുന്നാല്‍ മതിയായിരുന്നു : ) :)  :)  ...... )


Wednesday, October 19, 2011

വലിയ വെടി നാല്... ചെറിയ വെടി നാല്....




പാവപെട്ടവന്‍ ജീവ രക്ഷാര്‍ഥം തോക്കെടുത്താല്‍ അതും കുറ്റം.... ഈ ഉള്ളവന്‍റെ  ചിന്താഗതി ഇങ്ങനെയാണ് . കട്ടപ്പാരയും, കമ്പിവടിയും, വടിവാളും കൊണ്ടു പാഞ്ഞടുക്കുന്നവനെ പിന്നെ കെട്ടി പിടിച്ചു ഉമ്മ കൊടുക്കണമെന്നാണു പറയുന്നതെങ്കില്‍ അതില്‍ എന്തു വസ്തവം ഉണ്ട് എന്നു വിശകലനം ചെയ്യേണ്ടിരിക്കുന്നു എന്നതു തര്‍ക്കമില്ലാത്ത ഒന്നായി അവശേഷിക്കുന്നു ഇവിടെ. 

തോക്കെടുത്തു .. നിറയൊഴിച്ചു എന്നതു കുറ്റം ​തന്നെയാണ്. എന്നാല്‍ അദ്ദേഹം ചെയ്യുന്നതു അദ്ദേഹത്തിന്‍റ്റെ ജോലിയാണു എന്നതു നമ്മള്‍ വിസ്മരിച്ചുകൂടാ. 

ആ പ്രത്യേക രാഷ്ടീയ പാര്‍ട്ടിയും ഈ ഉദ്ദ്യോഗസ്ഥനും തമ്മില്‍ എന്താണു ബന്ധം ??? ഒന്നുമില്ല. എന്താണു വൈരാഗ്യം ??? ഒന്നുമില്ല.... 

സമരം നടക്കുന്നതു പള്ളി സെമിനാരിയില്‍ അല്ല. ആശ്രമത്തില്‍ അല്ല... മറിച്ചു  ഒരുപറ്റം അക്രമാസക്തമായ സമൂഹത്തിന്‍റെ നടുവില്‍ അണ്. 

തല്ലുകൊള്ളുന്നവന്‍റെ  മാനസീകാവസ്ഥ മനസ്സിലാക്കുന്ന ജനങ്ങള്‍ തല്ലുന്നവന്റെ  മാനസീക സംഘര്‍ഷം കൂടി മനസിലാക്കേണ്ടിയിരിക്കുന്നു... 

ആരേയും അടച്ചു അക്ഷേപിക്കുവാന്‍ ഈ ഉള്ളവന്‍ ആളല്ല. എന്നിരുന്നാലും . പറയാതെ തരമില്ല 

അനുവാദമില്ലതെ വെടിവച്ചു എന്നതാണു പ്രശ്നമെങ്കില്‍ അതിനു നിയമ നടപടികള്‍ സ്വീകരിക്കുകയാണുവേണ്ടത്. ടിവി ചാനലുകള്‍ ഈ അവിഹിത വെടിവയ്പ്പിനെ ചാകരപോലെ സ്വീകരിച്ചു...( അവരുടെ ജോലി അതാണു എന്നു പറഞ്ഞും സമാധാനിക്കന്‍ വയ്യാ. ) 

ആകാശത്തേക്കു വെടി വയ്ക്കാഞ്ഞതു നന്നായി എന്നാണു ഒരു പ്രത്യേക സംഘടനയുടെ വക്താവ് പറഞ്ഞത്. അതിനു കാരണവും അദ്ദേഹം വ്യക്തമാക്കി...നേരെ നേരെ വെടിവച്ചാല്‍ ആര്‍ക്കും കൊള്ളില്ല. മറിച്ചു ആകാശത്തേക്കു അയാല്‍ ഒരുപക്ഷെ കാക്കകള്‍ ചത്തുപൊങ്ങിയാല്‍ എന്തു ചെയ്യുമെന്നായിരുന്നു... 

കാക്കകളുടെ കാര്യത്തില്‍ ഇത്രക്കു വ്യാകുലപ്പെടുന്ന നേതാക്കന്മാര്‍ ഉണ്ടെങ്കില്‍ പിന്നെ പേടിക്കനൊന്നുമില്ല എന്നു സമാധാനിക്കുവാനും തരമില്ല നമുക്ക്... 

ഒരു പക്ഷെ ടിവി  സീരിയലുകളുടെ അതിപ്രസരം ആവും ഈ കഴിഞ്ഞിട നമ്മള്‍ കണ്ട കരച്ചില്‍ പ്രകടനം .... എന്താണു അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതു എന്നു ചോദിച്ചാല്‍ ഉത്തരം മുട്ടിപ്പോകും പലര്‍ക്കും,,,

കരച്ചില്‍ ഒരു തെറ്റാണെന്ന് ഈ ഉള്ളവന്‍ പറഞ്ഞിട്ടില്ല, പറയുകയും ഇല്ല... കാര്യങ്ങളെ വൈകാരികമായി കാണുന്നതും ഒരിക്കലും  തെറ്റല്ല, പക്ഷെ ഇത് ഇത്തിരി കടന്ന പ്രയോഗം തന്നെ അല്ലേ എന്നൊരു ചോദ്യം അവശേഷിക്കുന്നു...  അല്ലെങ്കില്‍ത്തന്നെ ജനങ്ങളെ  നയിക്കേണ്ടിയ പ്രധിനിധി ഇത്തരത്തില്‍ ഉള്ള ഒരു സാഹചര്യത്തില്‍  വാവിട്ടു കരയുന്നത് ഒരു നല്ല നേതാവിന് ചേര്‍ന്ന നടപടിയാണോ എന്ന് സംശയിക്കണ്ട കാര്യംതന്നെ ഇല്ല എന്നതാണ് സത്യം. 

മന്ത്രിയായാല്‍ എന്തും ചെയ്യാം ... ( അത് പണ്ട്) ഇപ്പോള്‍ സ്തിഥി മാറി.. എല്ലാ ക്യാമറ കണ്ണുകളും പ്രമുഖരെ തേടി തേടി നടക്കുന്നു. 

ഫേസ് ബുക്ക്‌, ഓര്‍ക്കുട്ട് തുടങ്ങി സോഷ്യല്‍ നെറ്റ് വര്‍കിംഗ് സൈറ്റുകള്‍ ഇതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങി അംഗീകരിക്കുന്നു. ആര്‍ക്കും എന്ത് വീഡിയോ വേണമെങ്കിലും പോസ്റ്റ്‌ ചെഇയ്യമെന്നതു കൂടിയായപ്പോള്‍ എല്ലാം ഭംഗിയായി.

 ഒരു അര്‍ഥത്തില്‍ നല്ലതാണെങ്കിലും മറ്റൊരു രീതിയില്‍ നോക്കുമ്പോള്‍ അതിനു അതിന്റെതായ മോശ വശങ്ങളും ഉണ്ടെന്ന വസ്തുത വിസ്മരിച്ചുകൂടാ. 

അമ്മച്ചി മരിച്ചാലും ഇല്ലങ്കിലും അടുത്ത പത്താം തീയതി ഓര്‍മ കുര്‍ബാന  നടത്തുമെന്ന് പറയുന്നവനോട് എന്ത് പറയാന്‍.....

കര്‍മ്മ പരിപാടികള്‍ക്കും പ്രവര്‍ത്തന പ്രസ്താവനകള്‍ക്കും മാത്രം ഒരു പഞ്ഞവുമില്ല  ഇവിടെ. എല്ലാവരും കൂടി എന്തൊക്കെയോ ചെയയ്യുന്നു. അതിന്‍റെ ഇടയില്‍ വേണ്ടതും വേണ്ടാത്തതുമായ നടപടികള്‍ മന്ദ്രിസഭയില്‍ വരെ...... ! പണ്ടൊക്കെ കണ്ടമാനം ഞെട്ടി തെറിച്ചാല്‍ മാത്രമേ മന്ത്രി ആവുകയുള്ളൂ.. വേണ്ടതിനും വേണ്ടിയത്തിനും എല്ലാം ഞെട്ടല്‍ പ്രകടിപ്പിക്കണം. ഇപ്പോള്‍ സ്തിഥി ശകലം മാറി. ആവശ്യത്തില്‍ കൂടുതല്‍ ഞെട്ടാന്‍ ആരും തയ്യാറാവുന്നില്ല.. ( നല്ലത് അഭിനന്ദനങ്ങള്‍.... ! )   ഭരിച്ചു ഭരിച്ചു ആരും ഞെട്ടിക്കതിരുന്നാല്‍ മതി. .... !! 



വാല്‍കഷ്ണം : കലാലയ വാതില്‍ക്കല്‍ പൊട്ടിച്ച ആ വെടി സത്യത്തില്‍ അവിടെ പ്രയോഗിക്കേണ്ട ഒന്നായിരുന്നില്ല......  ( അദ്ദേഹത്തോട് ഒരു ചോദ്യം: ഇനിയും ഉണ്ടകള്‍ ബാക്കിയുണ്ടോ ????  )

Monday, April 11, 2011

ബഹുജനം പലവിധം ഉപയോഗം പലവിധം



പാര്‍ട്ടി എന്നെ വേണ്ടവണ്ണം ഉപയോഗിച്ചില്ല എന്ന പരാതിയാവും ഒരു പക്ഷെ ഈ കഴിഞ്ഞ നാളില്‍ കണ്ട അരാജകത്വാം . ശ്രീമതി സിന്ധു ജോയി പങ്കെടുത്ത മീറ്റിങ്ങില്‍ ചീമുട്ടയുടെ അനുഗ്രഹ വര്‍ഷം കൊണ്ടു വേണ്ടവണ്ണം ഉപയോഗിച്ചു പാര്‍ട്ടി. ഇങ്ങനെയൊരു ഉപയോഗിക്കല്‍ ആരും തന്നെ മനസ്സില്‍ പോലും സ്വപ്നം കണ്ടിട്ടുണ്ടാവുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നതാണു നഗ്നമായ സത്യം . 
മനസ്സില്‍ "ലഡ്ഡു" പൊട്ടിച്ചവര്‍ പലരും ഉണ്ടാവും. അതൊക്കെ വെറുതേയാണു എന്ന വസ്തുത മനസ്സിലാക്കിയല്‍ അവര്‍ക്കു നന്ന്.. 


ഹെലികോപ്റ്ററില്‍ പറന്നാല്‍ അതും രാഷ്ട്രീയ ലംഘനമെന്നു പറയുന്നു ചിലര്‍ 


അതിവേഗം ബഹു ദൂരം ​വീണ്ടും സംഭവിക്കുമോ???? 
മൂന്നാര്‍ ദൌത്യ സേന തുരുമ്പു പിടിക്കുമോ ??? 


ധര്‍മ്മാധര്‍മ്മങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിനൊടുവില്‍ സത്യത്തിനും ധര്‍മ്മത്തിനും ഒടുവില്‍ വിജയം ഉണ്ടായീ എന്നു ജയിക്കുന്ന കക്ഷി പറയുമ്പൊഴാണു ഈ ഉള്ളവരുടെ മനസ്സില്‍ ലഡ്ഡു പൊട്ടുവന്‍ പൊകുന്നത്.. ( ലഡ്ഡുവല്ലേ, സാരമില്ല പൊട്ടട്ടെ എന്നു കരുതുവാന്‍ വയ്യാ) 


ഭരണം ആരു കൊണ്ടുപോയാലും ഞാന്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കും എന്നു പറഞ്ഞ മന്ദ്രിക്കു നമോവാകം... 


പാര്‍ട്ടികള്‍ വീണ്ടും വീണ്ടും മാറി മാറി വ്യക്തികളെ ഉപയോഗിക്കട്ടെ.. നല്ലതു....  ആഭിനന്ദനങ്ങള്‍..... 


ആരുടെ മാവാണു പൂക്കുവാന്‍ പോകുന്നതു എന്നു കാത്തിരുന്നു കാണാം....





Saturday, March 5, 2011

നാരി ഭരിച്ചിടം നാരകം നട്ടിടം

നാരകം എന്നാണ് നട്ടത് എന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നത് പറയാതെ വൈയ്യാ. കാരണം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും കുത്തും വഴക്കും വക്കാണവും ആയി ഇപ്പോള്‍. മുന്‍പും കേരള രക്ഷ്ട്രീയത്തിനു അത് തന്നെ യാണ് മുഖ മുദ്ര.. എന്നിരുന്നാലും ഇടക്കാലത്ത്, ഇടതു പക്ഷ, വലതു പക്ഷ സര്‍ക്കാര്‍ മാറി മാറി വന്നോപ്പോഴും അത്യാവശ്യം തരക്കേടില്ലാതെ ഭരണം കാഴ്ച വച്ച് ഇരുകൂട്ടരും എന്നത് പറയാതെ തരമില്ല. ഇപ്പോള്‍ സ്തിഥി മാറി. നാട് ഓടുമ്പോള്‍ പുറകെ കയറും കൊണ്ടു നേതാക്കള്‍ ഓടിത്തുടങ്ങി എന്നതാണ് വസ്തുത.
ശ്രീ വി എസ് ന്‍റെ മകന്‍ എന്ത് ചെയ്തു എന്നതിന് അദ്ദേഹത്തിന്‍റെ രക്ഷ്ട്രീയവും ആയി എന്താണ് ബന്ധം??? എന്താണ് പ്രസക്തി ??? അതും അദ്ദേഹത്തിന്‍റെ രാഷ്ട്രീയവുമായി മനപ്പൂര്‍വ്വം കൂട്ടികുഴച്ചു എന്നത് വ്യക്തമായ സംഗതി ആണെന്നും പറയാതെ തരമില്ല.

തിരഞ്ഞെടുപ്പ് കാലം അയല്‍ എന്തെങ്കിലും കാര്യങ്ങള്‍ പൊക്കി വിടുന്നത് കാണികള്‍ക്ക് രസമാണെങ്കിലും അത്ര ശരിയായി തോന്നുന്നില്ല ഈ ഉള്ളവന് ( ചിലപ്പോള്‍ അടിയുടെ കുറവാവും ) .. എന്താണ് ഇതാണ് ചെയ്യ്യുന്നത് എന്നാ വ്യക്തമായ ബോധം ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍.. അതു പായാതെ വൈയ്യാ.

ബഹുമാനപ്പെട്ട മുന്‍ മന്ത്രി ജയില്‍ ശിക്ഷക്ക് പോകുമ്പോള്‍ സ്വീകരണം നല്‍കി ഒരു പ്രത്യേക പാര്‍ട്ടി...... അത് മനപൂര്‍വം അദ്ദേഹത്തെ കളിയാക്കിയതാണ് എന്നൊരു തോന്നല്‍ ചിലര്‍ക്കെങ്കിലും ഇല്ലേ എന്ന് ചോദിക്കുനന്തില്‍ തെറ്റില്ല... കാരണം തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റം വിധിക്കപ്പെട്ട ഒരു വ്യക്തി.. ഒരു പക്ഷെ അദ്ദേഹം നിരപരാധി ആയിരിക്കാം അല്ലങ്കില്‍ അല്ലായിരിക്കാം.. എന്നാല്‍ ഇവിടെ പ്രശ്നം അതൊന്നുമല്ല. അദ്ദേഹത്തിന് തടവില്‍ പോയപ്പോള്‍ സ്വീകരണം കൊടുത്തത് ശരിയാണോ എന്നാണ്.

എന്നാണാവോ ഇവര്‍ തിരിഞ്ഞു ചിന്തിക്കുക.. ആര്‍ക്കറിയാം !!!


അമ്മയും അമ്മൂമയും വീണ്ടും വിലക്ക് ഏര്‍പ്പെടുത്തല്‍ പരിപാടി ആവിഷ്കരിച്ചു തുടങ്ങി... ഇത്തവണ സീരിയല്‍ താരങ്ങള്‍ ആണ് ഇരകള്‍. ( സംഘടനകള്‍ കാരണം നടക്കാന്‍ വയ്യ).. ശ്രീ സാഹിത്യകാരന്‍ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കിയിരുന്നു കാണാം( മൌനം ഭജിച്ചാല്‍ നന്നായിരുന്നു ) കാരണം വേണ്ടതിനും അല്ലാത്തതിനും അഭിപ്രായങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്‍റെ ഒരു ജന്മാഭിലഷം ആണോ എന്ന് വരെ തോന്നിപ്പോകും ചിലപ്പോള്‍.....


നന്നായി ഭരണം കാഴ്ച വച്ച സഖാവിന്റെ നോമിനഷനെ ചൊല്ലി കടി പിടി വേറേ.... കേന്ദ്രവും, അതിനു മുകളില്‍ വേറേ പ്രത്യേക സംഘങ്ങളും എല്ലാം ഒരുപോലെ കടി പിടി എന്നതാണ് തമാശ.( ഇലക്ഷന് മുന്‍പ് തീരുമാനം ആകുമോ എന്തോ )

സ്വന്തം കീശയില്‍ ബോംബുമായി ചിലര്‍.. അതിനും ന്യായീകരണം ഉണ്ട് നേതാക്കന്മാര്‍ക്ക്..
ആ പ്രത്യേക പാര്‍ട്ടിയുടെ മന്ത്രി പറയുകയുണ്ടായി ബോംബുസ്പോടനത്തെ ചൊല്ലി അനേഷണം ഒന്നും വേണ്ട എന്ന്. അതിനുള്ള വിശദീകരണവും അതിലും രസം. അന്ന്വേഷണം തുണ്ടാങ്ങിയാല്‍ അത് കൊണ്ഗ്രസ്സിലും ബിജെപി യിലും കമ്മുണിസ്റ്റു പാര്‍ടിയിലും ഒന്നും നിലക്കില്ല എന്ന്.. അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് മാധ്യമങ്ങള്‍ ആവര്‍ത്തിച്ച്‌ ചോദിച്ചിട്ടും ആര്‍ക്കും പിടി നല്‍കാതെ വളരെ വിദഗ്തമായ് മുങ്ങുകയും ഉണ്ടായി.... ( ബോംബു ഉള്ളിടത്തെ സ്പോടനം ഉണ്ടാവൂ എന്ന് ഒരു മന്ത്രിയും പറയാത്തത് നന്നായി )

നാരി ഭരിക്കഞ്ഞിട്ടും നാരകം നടാഞ്ഞിട്ടും ഇതാണ് അവസ്ഥ...

പുതിയ തിരഞ്ഞെടുപ്പും അതിന്‍റെ ഫലവും ഉറ്റു നോക്കി ഇരിക്കുന്ന പാവപെട്ടവര്‍...... ഇതു ഗതിയില്‍ ആവുമോ എന്തോ....!!!! കാത്തിരുന്നു കാണാം. ഒരു നല്ല ഭരണം ഉണ്ടാവുമോ ???? ഒരു നല്ല കാലം വരുമോ???? അല്ലങ്കില്‍ എന്നാണ് ഈ അനീതിക്കെല്ലാം അറുതി ഉണ്ടാവുക???
സംശയം ബാക്കി..
നന്നാവും.. നന്നവതിരിക്കില്ല..... ( വെറുതേ എങ്കിലും ആശിക്കാമല്ലോ.. )

Tuesday, December 14, 2010

ജോലികള്‍ വേണോ ???

ജോലികള്‍ വേണോ ????
പത്തിനും പന്ത്രണ്ടിനും മുപ്പതിനും സുലഭം....!


ചോദ്യം : ജോലി ചെയയ്യുന്നുണ്ടോ ?
ഉത്തരം : ഉണ്ടല്ലോ
ചോദ്യം : സര്‍ക്കാര്‍ സ്ഥാപനം ആയിരുക്കുമല്ലോ അല്ലേ ??


കടയില്‍ പോയി സാധങ്ങള്‍ വണങ്ങുന്ന ലാഘവം ആയിരിക്കുന്നു സര്‍ക്കാര്‍ ജോലിക്ക് എന്ന് പറയേണ്ടുന്ന അവസ്ഥ ശോചനീയം എന്നല്ലാതെ മറ്റൊരു പദം കൊണ്ടു നികത്താന്‍ പറ്റില്ല എന്നാണ് ഇപ്പോഴത്തെ നിലപാട്.
പണ്ടൊക്കെ സര്‍ക്കാര്‍ ജോലി എന്ന് പറഞ്ഞാല്‍ അമൃതം കിട്ടുന്ന പോലെ ആയിരുന്നു. ചെറുപ്പം മുതല്‍ക്കേ അതിനു വേണ്ടി പ്രയത്നിക്കുന്ന കുട്ടികളെയും അതിനു അവരെ സജ്ജരാക്കുന്ന അധ്യാപകരയും കണ്ടിരുന്നു നമ്മള്‍. ഇപ്പോള്‍ സ്ഥിധി കുറച്ചു മാറി എന്നത് തര്‍ക്കമില്ലാത്ത കാര്യമായി അവശേഷിക്കുന്നു.
സര്‍ക്കാര്‍ ജോലികള്‍ സുലഭം
പത്തിനും പന്ത്രണ്ടിനും മുപ്പതിനും.....
ഇപ്പോള്‍ പുതിയതായി എടുത്ത കണക്കുകള്‍ പറയുന്നു നിയമനങ്ങളില്‍ വീണ്ടും ചില ക്രമക്കേടുകള്‍ കണ്ടെത്തി എന്ന് വളരെ അഭിമാനപൂര്‍വം അവകാശപ്പെടുന്നു ചിലര്‍.

ജില്ല കളക്ടര്‍ക്ക് താല്‍ക്കാല നിയന്ത്രണം.... കണ്ണില്‍ പൊടിയിടാന്‍ !!!

അല്ലാതെ എന്താ????

ചോദ്യം : ജോലി ചെയയ്യുന്നുണ്ടോ ?
ഉത്തരം : ഉണ്ടല്ലോ
ചോദ്യം : സര്‍ക്കാര്‍ സ്ഥാപനം ആയിരുക്കുമല്ലോ അല്ലേ ??
ഉത്തരം : അത് പിന്നെ ചോദിക്കാനുണ്ടോ ?
ചോദ്യം: നിയമനം നേരായ വഴിയില്‍ ആണോ ?
ഉത്തരം : മൌനം .... !!!


മൌനം ഭജിച്ചു ഇരിക്കുന്നവര്‍ സൂക്ഷിക്കുക, ഒരു ദിവസം നിങ്ങളുടെ നമ്പര്‍ വിളിക്കും.

( വിളിക്കതിരിക്കട്ടെ... നിങ്ങളെ ഓര്‍ത്തല്ല മറിച്ചു നിങ്ങളുടെ കുടുംബങ്ങളെ ഓര്‍ത്ത്‌.... )